എന്തിനാണ് ഒരു പുരുഷസാക്ഷിക്ക് പകരം രണ്ട് സ്ത്രീസാക്ഷികൾ? ഇത് സ്ത്രീകളോടുള്ള അനീതിയാണോ?
രണ്ട് സ്ത്രീകളുടെ സാക്ഷ്യം എല്ലായ്‌പ്പോഴും ഒരു പുരുഷസാക്ഷ്യത്തിന് തുല്യമാണ് എന്നത് ശരിയല്ല. ചില സന്ദർഭങ്ങളിൽ മാത്രമേ അത് ബാധകമാകുന്നുള്ളൂ. ആൺ-പെൺ വ്യത്യാസമില്ലാതെ സാക്ഷികളെക്കുറിച്ച് പരാമർശിക്കുന്ന അഞ്ചോളം വചനങ്ങൾ ഖുർആനിലുണ്ട്.
പല മതഗ്രന്ഥങ്ങളും സ്ത്രീ സാക്ഷ്യത്തിനുതന്നെ അയോഗ്യയാണെന്നാണ് വിധിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, യാജ്ഞവല്‍ക്യ സ്മൃതിയുടെ വിധി കാണുക: “സ്ത്രീ, ബാലന്‍, വൃദ്ധന്‍, ചൂതുകളിക്കാരന്‍, മത്തനായവന്‍, ഉന്മാദമുള്ളവന്‍,… തുടങ്ങിയവര്‍ സാക്ഷികളാവാന്‍ യോഗ്യരല്ല” (2:70-71).
എന്തുകൊണ്ടാണ് സ്ത്രീകളെ സാക്ഷ്യത്തിനു പറ്റാത്തത്? മനുസ്മൃതിയുടെ വിശദീകരണം ഇങ്ങനെയാണ്: “നിഷ്‌കാമനായ ഒരുത്തനെ സാക്ഷിയായി സ്വീകരിക്കാം. സ്ത്രീകള്‍ വളരെപ്പേരായാലും അവരുടെ ബുദ്ധിക്കു സ്‌ഥൈര്യമില്ലാത്തതിനാലും അവരെയും മുന്‍പറഞ്ഞ ദോഷികളെയും കടം മുതലായ വിഷയത്തില്‍ സാക്ഷ്യം സ്വീകരിക്കരുത്” (8:77)
സാക്ഷ്യത്തിനുതന്നെ സ്ത്രീകളെ കൊള്ളുകയില്ലെന്ന ഇത്തരം വീക്ഷണങ്ങൾ പുലര്‍ത്തുന്ന കാലത്താണ് സ്ത്രീയെ സാക്ഷ്യത്തിന് പരിഗണിക്കണമെന്ന് ഇസ്ലാം കൽപ്പിച്ചത്.
രണ്ട് സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷസാക്ഷ്യത്തിന് തുല്യമാണ് എന്ന് പറയുന്ന ഒറ്റ വചനമേ ഖുർആനിലുള്ളൂ. കടമിടപാടുകളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വചനമാണത്. അതിൽ പറയുന്നു: “സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ അത് എഴുതി വെക്കേണ്ടതാണ്… നിങ്ങളില്‍പെട്ട രണ്ടു പുരുഷന്മാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി…” (ഖുർആൻ 2:283).
ഖുർആനിലെ ഈ വചനം സാമ്പത്തിക ഇടപാടുകളുമായി മാത്രം ബന്ധപ്പെട്ടതാണ്. ഒരു കുടുംബത്തിന്റെ ഉപജീവനം പുരുഷന്മാരിലാണ് ഇസ്‌ലാം നിക്ഷിപ്തമാക്കുന്നത്. സാമ്പത്തിക ഉത്തരവാദിത്തം പുരുഷന്മാർ വഹിക്കുന്നതിനാൽ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ അവർക്ക് സാമ്പത്തിക ഇടപാടുകളിൽ വൈദഗ്ധ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ഓപ്ഷനായി, സാക്ഷി ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി എന്നതിന്റെ കാരണമായി ഖുർആൻ പറഞ്ഞത് 'അവരില്‍ ഒരുവള്‍ക്ക് തെറ്റു പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി' എന്നാണ്. ഏതായാലും, ഒരു പുരുഷസാക്ഷ്യത്തിന് പകരം രണ്ട് സ്ത്രീകളുടെ സാക്ഷ്യം വേണമെന്ന് ഖുർആൻ നിർദേശിച്ചത് സാമ്പത്തിക ഇടപാടുകൾക്ക് മാത്രമാണ്.
എന്നിരുന്നാലും, ഒരു കൊലപാതകക്കേസിലെ സാക്ഷിയെ സ്ത്രൈണ മനോഭാവം സ്വാധീനിച്ചേക്കാമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അത്തരം സാഹചര്യങ്ങളിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ഭയപ്പെടുന്നു. അവളുടെ വൈകാരികാവസ്ഥ കാരണം അവൾ ആശയക്കുഴപ്പത്തിലാകാം. അതിനാൽ, ചില നിയമജ്ഞരുടെ അഭിപ്രായത്തിൽ, കൊലപാതക കേസുകളിലും രണ്ട് സ്ത്രീ സാക്ഷികൾ ഒരു പുരുഷസാക്ഷിക്ക് തുല്യമാണ്.
മറ്റെല്ലാ കേസുകളിലും, ഒരു സ്ത്രീസാക്ഷി ഒരു പുരുഷസാക്ഷിക്ക് തുല്യമാണ്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സാക്ഷികളെക്കുറിച്ച് സംസാരിക്കുന്ന അഞ്ചോളം വചനങ്ങൾ ഖുർആനിലുണ്ട്. ഉദാഹരണത്തിന്, മരണമാസന്നമായാല്‍ വസ്വിയ്യത്തിന്‍റെ സമയത്ത് നീതിമാന്മാരായ രണ്ട് വ്യക്തികളെ സാക്ഷികളായി ആവശ്യമുണ്ട് (ഖുർആൻ 5:106, 65:2). വിവാഹമോചനത്തിന്റെ കാര്യത്തിൽ നീതി പാലിക്കുന്ന രണ്ടുപേർ മതി. പവിത്രരായ സ്ത്രീകൾക്കെതിരെ കുറ്റം ചുമത്തിയാൽ നാല് സാക്ഷികളെ ആവശ്യമുണ്ട്. (ഖുർആൻ 24:4).
മാത്രമല്ല, ഒരു സ്ത്രീസാക്ഷിയും ഒരു പുരുഷസാക്ഷിയും തുല്യമാണെന്ന് ഖുർആൻ 24:6 വ്യക്തമായി പറയുന്നു. ചില സന്ദർഭങ്ങളിൽ സ്ത്രീ സാക്ഷ്യം മാത്രമേ സ്വീകരിക്കപ്പെടുകയുമുള്ളൂ. ഉദാഹരണത്തിന്, സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും, മരിച്ച സ്ത്രീയെ കുളിപ്പിക്കുമ്പോഴും സാക്ഷി സ്ത്രീയായിരിക്കണം.
ചുരുക്കത്തിൽ, സാമ്പത്തിക ഇടപാടുകളിൽ സ്ത്രീ-പുരുഷ സാക്ഷികളുടെ വ്യത്യാസം സ്ത്രീകളോടുള്ള അനീതിയല്ല. പ്രത്യുത ഇരുവരുടെയും ശാരീരികവും മാനസികവുമായ വ്യത്യാസങ്ങൾ പരിഗണിക്കുകയും അതിനുള്ള പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയും അവള്‍ക്കുകൂടി സാക്ഷിയാകുവാനുള്ള അവസരം നല്‍കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. അതേസമയം, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അവളുടേതായ ഇടപാടുകളിലും ഒറ്റ സ്ത്രീയുടെ സാക്ഷ്യംതന്നെ പൂര്‍ണമായി പരിഗണിക്കപ്പെടുകയും ചെയ്യും. പ്രകൃതിമതത്തിന്റെ നിയമ നിര്‍ദേശങ്ങളെല്ലാം പ്രകൃതിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണെന്ന യാഥാര്‍ഥ്യമാണ് ഇവിടെയും നമുക്ക് കാണാന്‍ കഴിയുന്നത്.
Getting Info...