✅അമുസ്‌ലിമായി എന്ന ഒറ്റക്കാരണത്താൽ ഒരാളെയും വധിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് ഇതര മത വിശ്വാസികളോട് സഹിഷ്ണുതയോടു കൂടി പെരുമാറാനാണ് ഇസ്‌ലാമിന്റെ കൽപന. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ അവതരിപ്പിക്കപ്പെട്ട ഖുർആനിക സൂക്തങ്ങളെ തെറ്റിദ്ധരിച്ചു കൊണ്ടും തെറ്റായി വാഖ്യാനിച്ചു കൊണ്ടും ഇസ്‌ലാമിന്റെ പേരിൽ തീവ്രവാദവും ഭീകരവാദവും കെട്ടിച്ചമക്കപ്പെടുന്നുണ്ട്.
മതപരമായ സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ അന്തസ്സത്തയാണ്: “പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം” (ഖുര്‍ആന്‍ 18:29).
ഇനി ഏറെ ദുർവ്യാഖ്യാനിക്കപ്പെടുന്ന ഒരു വചനം കാണുക: “അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.” (ഖുര്‍ആന്‍ 9:5)
അവിശ്വാസികളെ കണ്ടു മുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക എന്നാണ് ഈ വചനങ്ങൾക്ക് സാധാരണ എല്ലാ വിമര്‍ശകരും നല്‍കിപ്പോരുന്ന അര്‍ത്ഥം. പൂര്‍ണ്ണമായി വചനം വായിച്ചാല്‍ മനസ്സിലാവും ഇവ യുദ്ധത്തില്‍ സ്വീകരിക്കേണ്ട നിലപാടാണ് എന്ന്.
അതുമാത്രമല്ല, അമുസ്‌ലിങ്ങളോട് പൊതുവായി സ്വീകരിക്കേണ്ട ഒരു നിലപാടല്ല ഇതെന്ന് ആ വചനത്തിനു തൊട്ടു മുമ്പും ശേഷവുമുള്ള വചനങ്ങളും വ്യക്തമാക്കുന്നു. “എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (ഖുര്‍ആന്‍ 9:4) “ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്‍റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്.” (ഖുര്‍ആന്‍ 9:6)
ദുർവ്യാഖ്യാനിക്കപ്പെടുന്ന മറ്റൊരു വചനം കൂടെ കാണുക: “അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം” (ഖുര്‍ആന്‍ 47:4)
ഈ വചനമുദ്ധരിച്ചുകൊണ്ടാണ് എല്ലാ സന്ദര്‍ഭങ്ങളിലും എവിടെ അമുസ്‌ലിമിനെ കണ്ടാലും കഴുത്ത് വെട്ടണം എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ആ വചനം സ്വയം വിശദീകരിക്കുന്നതാണ്; യുദ്ധം അവസാനിക്കുന്നത് വരെയാണിത് എന്ന് വ്യക്തമായി പറയുമ്പോള്‍ യുദ്ധാനന്തരം വേറെ നിലപാടാണ് എന്ന് വ്യക്തമല്ലേ.
“ഒരു ജനതയോടുള്ള വിദ്വേഷം അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ” എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് (ഖുര്‍ആന്‍ 5:8). വിമർശകർ സൌകര്യ പൂര്‍വ്വം മറച്ചു വെക്കുന്ന ചില ഖുര്‍ആന്‍ വചനങ്ങള്‍ കൂടി കാണുക: “ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്” (ഖുര്‍ആന്‍ 5:32). “അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്” (ഖുര്‍ആന്‍ 17:33)
ഇതര മതസ്ഥർ ആരാധിക്കുന്നതിനെ ശകാരിക്കുന്നതു പോലും തടഞ്ഞ ഇസ്‌ലാം അന്യായമായി ഒരു മനുഷ്യനെയും വധിക്കാൻ കൽപിക്കുന്നില്ല. മറിച്ച് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്ന പ്രസ്തുത സൂക്തങ്ങൾ സൂചിപ്പിക്കുന്നത് സത്യവിശ്വാസികളായ മുസ്‌ലിoകളെ അക്രമിക്കുകയും അവരുടെ വിശ്വാസ ജീവിതത്തെ ഉപദ്രവിക്കുകയും ചെയ്യുന്ന സത്യനിഷേധികൾക്കെതിരെ പ്രതിരോധ മാർഗമെന്ന രീതിയിൽ പോരാടുവാനാണ്. സത്യനിഷേധികളാൽ അക്രമിക്കപ്പെടുമ്പോൾ മർദ്ദിതരും ദുർബലരുമായി നിലകൊള്ളാതെ പ്രതിരോധിക്കുവാനായി തിരിച്ച് അക്രമിക്കാൻ വേണ്ടിയുള്ള കൽപനകളാണവ.
Getting Info...