ഇസ്‌ലാം എളുപ്പമാണ്; സങ്കീര്‍ണമല്ല!
⌨⌨⌨⌨⌨⌨⌨⌨
✅ഇസ്‌ലാം സരളവും എളുപ്പവുമാണ്. അത് തന്നെയാണ് അതിന്റെ പ്രത്യേകതയും. സങ്കീര്‍ണമില്ലാതെ മതം ഉള്‍ക്കൊണ്ട് ജീവിക്കാനുതകുന്ന സാഹചര്യത്തിലാണ് അല്ലാഹു ഈ ആദർശം സംവിധാനിച്ചത്. ചിന്തയിലും കര്‍മത്തിലും ആരാധനാ അനുഷ്ഠാനങ്ങളിലും തീവ്രനിലപാടു വച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം മതവിശ്വാസികള്‍ക്കിടയിലും ഉണ്ടെന്നത് നമ്മുടെ സമൂഹത്തിലെ ദൗർഭാഗ്യമാണ്. ഏതായാലും ഇസ്‌ലാമിനെ നമ്മൾ പഠിക്കേണ്ടത് വേദഗ്രന്ഥങ്ങളിൽ നിന്നും പ്രവാചകരില്‍ നിന്നുമാണ്.
ദീനിന്റെ ലളിതമായ സരണിയെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്: “അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, ക്ലേശമുദ്ദേശിക്കുന്നില്ല.” (2:185) “അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്.” (5:6) “അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനുദ്ദേശിക്കുന്നു. എന്തെന്നാല്‍ മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.” (4:28)
അതിരു കവിയുന്ന കഠിനനിലപാടുകളെ അല്ലാഹു ശക്തമായി വിരോധിച്ചിട്ടുണ്ട്: “അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍.” (4:171) മറ്റൊരിടത്ത് പറയുന്നു: “പറയുക: അല്ലയോ വേദക്കാരേ, സ്വന്തം മതത്തില്‍ അന്യായമായി തീവ്രത കൈക്കൊള്ളാതിരിക്കുക…” (5:77)
വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ പരിചയപ്പെടുത്തുന്നത് നോക്കൂ: “നന്മ കല്‍പ്പിക്കുകയും തിന്‍മവിരോധിക്കുകയും അവര്‍ക്ക് നല്ലവസ്തുക്കള്‍ അനുവദനീയമാക്കുകയും ചീത്തയായ കാര്യങ്ങള്‍ നിഷിദ്ധമാക്കുകയും അവരെ വരിഞ്ഞു മുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്ന, അവരുടെ ഭാരങ്ങള്‍ ഇറക്കിവക്കുന്ന പ്രവാചകന്‍” (7:157). മനുഷ്യന്റെ ഭാരം ഇറക്കിവെക്കുന്ന പ്രവാചകനാണ് ഇന്ന് ഏറ്റവും കൂടുതല്‍ തെറ്റിദ്ധിക്കപ്പെടുന്നത് എന്നത് ഖേദകരമാണ്!
പ്രതിനിധി സംഘങ്ങളെ പല നാടുകളിലേക്കും അയക്കുമ്പോൾ അവർക്കെല്ലാം നബി നല്‍കിയിരുന്ന ഉപദേശം ഇതായിരുന്നു: “നിങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പം നല്‍കുന്നവരാണ്, നിങ്ങളവര്‍ക്ക് ക്ലേശം ഉണ്ടാക്കരുത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം പകരണം, അവര്‍ക്ക് വെറുപ്പ് പകരരുത്.”
മറ്റൊരവസരത്തില്‍ മതത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍ക്ക് താക്കീത് നല്‍കി അവിടുന്ന് പറഞ്ഞു: “ഈ ദീന്‍ എളുപ്പമാണ്, ദീനില്‍ കാര്‍ക്കശ്യം കൈക്കൊള്ളുന്നവര്‍ പരാജയപ്പെടും. മനസ്സിന് മടുപ്പോ ശരീരത്തിന് ക്ഷീണമോ ഇല്ലാത്തപ്പോഴാണ് നിങ്ങള്‍ ആരാധനകളിലേര്‍പ്പെടേണ്ടത്. മിതമായ വഴിയാണ് എപ്പോഴും നിങ്ങള്‍ സ്വീകരിക്കേണ്ടത്, അതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താം.”
മുആദ് ബിന്‍ ജബല്‍(റ) ഇമാമായി നമസ്‌കരിക്കുമ്പോള്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. ഇങ്ങനെ ദീര്‍ഘമായി പാരായണം ചെയ്യുന്നത് രോഗികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ജനങ്ങള്‍ നബിയോട് ആവലാതിപ്പെട്ടു. മുആദിനെ(റ) വിളിച്ചു വരുത്തി നബി(സ) ചോദിച്ചു: “അല്ലാഹുവിന്റെ ദീനില്‍ ഫിത്‌നയുണ്ടാക്കുയാണോ താങ്കള്‍?”
അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബിയുടെ ആരാധനാ രീതികളെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് പ്രവാചകന്റെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബിയുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവരിൽ ഒരാൾ പറഞ്ഞു: “ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്‌കരിക്കും.” മറ്റൊരാള്‍ പറഞ്ഞു: “എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല.” മൂന്നാമന്‍ പറഞ്ഞു: “ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല.” നബി(സ) അവിടെ വന്നു; വിവരം അറിഞ്ഞപ്പോള്‍ അരുളി: “അല്ലാഹു സത്യം, നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യും. വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടിക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ.” (ബുഖാരി 7.62.1)
ഇവിടെ ഈ മൂന്ന് ആളുകളുടെയും ഉദ്ദേശ്യങ്ങൾ നല്ലതായിരുന്നു; എങ്കിലും അത് അതിരുവിടുന്ന തരത്തില്‍ അവര്‍ സ്വീകരിച്ചപ്പോള്‍ പ്രവാചകൻ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിക്കുന്ന മധ്യമ നിലപാടാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് ഇതിൽനിന്നും മനസ്സിലാക്കാം.
Getting Info...