ആത്മാവ്: സ്രഷ്ടാവിന്റെ അസ്തിത്വത്തിനുള്ള തെളിവ്!
✅'ആത്മാവ്' എന്നത് നാം കാണാത്തതും ശാസ്ത്രത്തിന് കൃത്യമായി വിശദീകരിക്കാൻ കഴിയാത്തതുമായ ഒന്നാണ്; എന്നിട്ടും നാം അതിൽ വിശ്വസിക്കുന്നു, കാരണം അതിന്റെ ഫലങ്ങൾ നാം കാണുന്നു. നമ്മുടെ സ്രഷ്ടാവിന്റെ അസ്തിത്വത്തിന്റെ ഏറ്റവും വലിയ തെളിവുകളിൽ ഒന്നാണ് ‘ആത്മാവ്’. വിശ്വസിക്കാൻ എല്ലായ്പ്പോഴും മൂർത്തമായ തെളിവുകൾ അന്വേഷിക്കുന്ന ഭൗതികവാദികൾക്ക് ഇന്നും ഒരു വെല്ലിവിളിയാണ് 'ആത്മാവ്'. കാരണം അവരും ആത്മാവിൽ വിശ്വസിക്കുന്നു; അവരുടെ ഇന്ദ്രിയങ്ങൾ കൊണ്ട് അതിനെ ഗ്രഹിക്കാൻ കഴിയാതെ തന്നെ!
ആത്മാവ് ദൈവിക രഹസ്യങ്ങളിൽപെട്ട ഒന്നാണ്. അതിനെ പറ്റി ദൈവത്തിനല്ലാതെ മറ്റാർക്കും കൃത്യമായി അറിയില്ല; അത് അന്വേഷിക്കാനുള്ള ഏതൊരു ശ്രമവും വ്യർത്ഥവുമാണ്. അല്ലാഹു പറയുന്നു: "നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല." (ഖുർആൻ 17:85)
ഒരു ശരീരത്തിന് ജീവൻ നൽകുന്നത് ആത്മാവാണ്. മനുഷ്യന് ചലിക്കാനും, അന്വേഷിക്കാനും, അറിവ് നേടാനും, നന്മതും തിന്മയും തമ്മിൽ വിവേചിച്ചറിയാനും കഴിയുന്നത് ആത്മാവ് ഉള്ളതുകൊണ്ടാണ്. ഒരു വ്യക്തിക്ക് ആത്മാവ് നഷ്ടപ്പെട്ടാൽ, ഈ സ്വഭാവസവിശേഷതകളെല്ലാം അയാൾക്ക് നഷ്ടമാവുകയും, മറ്റുള്ളവരാൽ ചുമക്കപ്പെടേണ്ട ഒരു ശവമായി മാറുകയും ചെയ്യും...
എന്തൊരു അത്ഭുതമാണ് നമ്മുടെയൊക്കെ സൃഷ്ടിപ്പ്! മാതാവിന്റെ ഗർഭാശയത്തിൽ വെച്ചുതന്നെ ആത്മാവ് ശരീരവുമായി ചേരുന്നു. ഒരു അണ്ഡം ഒരു ബീജവുമായി വെറുതെയങ്ങ് ചേർന്നാൽ അതൊരു ബുദ്ധിയും ചിന്താശക്തിയുമൊക്കെയുള്ള മനുഷ്യനായങ്ങ് പിറക്കുമെന്നാണോ ഭൗതികവാദികളുടെ വാദം!? ഏതായാലും, ചിന്തിക്കുന്നവർക്ക് സ്രഷ്ടാവിനെ കണ്ടെത്താൻ അവനവന്റെ സൃഷ്ടിപ്പിനെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയാകുന്നതാണ്!
മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലാഹു പറയുന്നു: "പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു…" (ഖുർആൻ 23:14)
ഒരു ഭ്രൂണം അല്ലാഹു അതിന് നിശ്ചയിച്ച സമയംവരെ ഗർഭാശയത്തിൽ വളരുകയും ശേഷം ഈ ലോകത്തേക്ക് മനുഷ്യനായി പിറക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: “…പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്." (ഖുർആൻ 23:14-16)
മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു: "മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ചിന്തിക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്… നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു… ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്." (ഖുർആൻ 22:5-6)
ദൃഷ്ടാന്തങ്ങൾ വിവരിച്ചതിനു ശേഷം അല്ലാഹു പറയുന്നത് നോക്കൂ: "ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്…" (ഖുർആൻ 41:53)
കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ ഡോക്ടറും ഭ്രൂണശാസ്ത്ര പ്രൊഫസറുമായ Dr. കീത്ത് മൂർ ഈ ഖുർആൻ വചനങ്ങൾ വായിച്ചതിനു ശേഷം 'ദി ഡെവലപ്പിംഗ് ഹ്യൂമൻ' എന്ന തന്റെ പുസ്തകത്തിൽ എഴുതി: "ഈ വചനങ്ങൾ തീർച്ചയായും മുഹമ്മദിന് ദൈവത്തിൽ നിന്ന് ഇറക്കപ്പെട്ടതാണ് എന്ന് എനിക്ക് വ്യക്തമാണ്; കാരണം ഈ അറിവുകളിൽ ഭൂരിഭാഗവും പ്രവാചകന് ശേഷം ഒരുപാട് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ശാസ്ത്രം കണ്ടെത്തിയത്. മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഇത് വ്യക്തമായും തെളിയിക്കുന്നു…"
Getting Info...